നിതിൻ രാജിന്റെ മരണം: മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പർഹിക്കാത്ത കുറ്റം; കേരളം ആ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി
രാജ്യത്ത് വർധിച്ചുവരുന്ന ജാതീയമായ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്. മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹിക നീതിക്കായി പോരാടിയ അംബേദ്കറുടെ ഇടപെടലുകൾ രാജ്യത്തിന് എന്നും വഴികാട്ടിയാണെങ്കിലും, ഇന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതീയത തലപൊക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും, ഇത്തരം വിവേചനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.