വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥിരീകരണം. റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് നിലവില്‍ പ്രതിയുള്ളത്.
അതേസമയം കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കുമെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ പറഞ്ഞു. നാല് മണിക്കൂറിനുള്ളില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയത് ഗുരുതര സാഹചര്യമെന്നും എസ്പി പറഞ്ഞു. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് തെളിഞ്ഞുവെന്നും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ടെന്നും റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള അന്വേഷണത്തില്‍ മാനസിക പ്രശ്‌നം ഉണ്ടെന്നു കണ്ടെത്തല്‍ ഇല്ല എന്നും റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ പറഞ്ഞു. കുടുംബത്തിന്റെ കട ബാധ്യതകളുടെ ഉത്തരവാദിത്തം അഫാന്‍ ഏറ്റെടുത്തിട്ടുണ്ടാവണം. അതുകൊണ്ടാണ് കൊലപാതകങ്ങള്‍ക്കിടയില്‍ കൊടുക്കാനുള്ള പൈസ കൊടുത്തത്. നാല് പേര്‍ക്കാണ് അഫാന്‍ പൈസ കൈമാറിയത്. ഒരു കുറ്റകൃത്യം ചെയ്യുന്നതിനിടയില്‍ കടം വീട്ടുക അസാധാരണ സാഹചര്യമാണെന്നും റൂറല്‍ എസ്പി പറഞ്ഞു.