പ്രവാസികളുടെ മരണാനന്തര ചെലവ് വഹിക്കും; പ്രഖ്യാപനവുമായി അബുദാബി
അബുദാബി: അബുദാബിയില്‍ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ ഏറ്റെടുക്കും.
സ്വദേശികള്‍ക്കായി ഈ വർഷം ജനുവരിയില്‍ നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയാണ് പ്രവാസികള്‍ക്കുകൂടി അബുദാബി സർക്കാർ ലഭ്യമാക്കുന്നത്.ആംബുലൻസ്, എംബാമിങ്, മരണസർട്ടിഫിക്കറ്റ് എന്നിവ മുതല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
അബുദാബിയില്‍ താമസവിസയുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മരണം റിപ്പോർട്ട് ചെയ്താല്‍ തുടർനടപടികള്‍ക്കായി സനദ്‌കോം പദ്ധതിയില്‍നിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. നിലവില്‍ ഏഴ് സർക്കാർ വകുപ്പുകളില്‍നിന്നുള്ള രേഖകള്‍ ശരിയാക്കിയാല്‍ മാത്രമേ മരണാനന്തര നടപടികള്‍ പൂർത്തിയാകുമായിരുന്നുള്ളൂ. എന്നാല്‍, ഇനിമുതല്‍ ഇത് ഏകീകൃത സംവിധാനത്തിലൂടെ എളുപ്പത്തില്‍ നടത്താം. പ്രവാസികള്‍ മരിച്ചാല്‍ എംബാമിങ്ങുമുതല്‍ ശവപ്പെട്ടിക്കുവരെ വൻതുക ചെലവ് വന്നിരുന്ന സാഹചര്യത്തിലാണ് അബുദാബി സർക്കാർ ഏറെ ആശ്വാസകരമായ പ്രഖ്യാപനം നടത്തിയത്.